Saturday 11 February 2012

ജീവിതം തിരിച്ചു കൊടുക്കാമോ ?


                  2007ല്‍ നടന്ന മക്കാ മസ്ജിദ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് പൊലീസിന്‍െറയും അന്വേഷണ ഉദ്യോഗസ്ഥരുടെയും നിരന്തര പീഡനത്തിന്  ഇരകളായ മുസ്ലിം യുവാക്കള്‍ക്ക് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി മുഖം രക്ഷിച്ചിരിക്കയാണ്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ നിരന്തര സമ്മര്‍ദത്തെത്തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതനായത്.
കള്ളക്കേസു ചുമത്തിഅറസ്റ്റു ചെയ്ത നിരപരാധികള്‍ക്ക് വേണ്ടി കേസ്സ് വാദിക്കാന്‍ പോലും അനുവദിക്കാതെ പോളിഗ്രാഫ്‌, നാര്‍ക്കോ അനാലിസിസ് ടെസ്റ്റുകളും അതിക്രൂരമായ പീഡനങ്ങളും നടത്തിയിട്ടും കുറ്റം തെളിയിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ മുമ്പില്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടി വന്നത്.  
അതേപോലെ 2008 ഡിസംബര്‍ 30-ന് 21 യുവാക്കളെ നിരപരാധികളാണെന്ന് കണ്ട് ഹൈദരാബാദ് കോടതി വിട്ടയച്ചു. 2007 മേയിലും ആഗസ്റിലുമുണ്ടായ സ്ഫോടനങ്ങള്‍ക്ക് ഗൂഢാലോചനയും മറ്റു ഭീകര പ്രവര്‍ത്തനങ്ങളും നടത്തി എന്നായിരുന്നു ഇവരുടെ പേരില്‍ ആരോപിക്കപ്പെട്ടത്. കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ് ചെയ്യാത്ത ഭേദ്യങ്ങളില്ല. ജീവഛവങ്ങളായി പുറത്ത് വന്ന ഈ ചെറുപ്പക്കാര്‍ക്ക് അധികൃതര്‍ ഓട്ടോറിക്ഷയാണ് നഷ്ടപരിഹാരമായി നല്‍കിയത്.
2008ലെ ജയ്പൂര്‍ സ്ഫോടനപരമ്പരയുടെ മറവില്‍ അറസ്റ്റുചെയ്ത പതിനാലു സിമി പ്രവര്‍ത്തകരെയും നിരപരാധികളാണെന്ന് കണ്ടു പുറത്തു വിട്ടിരിക്കുകയാണിന്ന്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ വനവാസി കല്യാണ്‍ ആശ്രമിന്റെ നേതാവ് നബാ കുമാര്‍ സര്‍ക്കാര്‍ എന്ന സ്വാമി അസീമാനന്ദ തുറന്നുപറയാന്‍ തയ്യാറായത് തീവ്രവാദ മുദ്രകുത്തി പാര്‍ശ്വവല്ക്കരിക്കപ്പെട്ട ഇന്ത്യയിലെ മുസ്ലിം പീഡിത ജനതയ്ക്ക് ഏറെ പ്രത്യാശയും സമാധാനവും നല്‍കുകയുണ്ടായി.
വിവിധ ആഘോഷ ദിനങ്ങളിലും ആരാധനാലയങ്ങളിലും ആസൂത്രിതമായ സ്ഫോടനങ്ങള്‍ നടത്തുകയും അതിന്റെ പേരില്‍ മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി വര്‍ഷങ്ങളോളം ജയിലിലും പുറത്തും വേട്ടയാടി പീഢിപ്പിക്കുന്ന പ്രവണതയും ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി രാജ്യം വിടുകയും കേണല്‍ പുരോഹിത്‌, സാധ്വി പ്രഗ്യാ സിംഗ്‌ തുടങ്ങിയ ഹിന്ദുത്വ ഭീകരര്‍ വലയിലാകുകയും ചെയ്തതോടെ നിലച്ചിരിക്കയാണ്.
സ്‌ഫോടനങ്ങളുടെയും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെയും അന്വേഷണങ്ങള്‍ അതിന്റെ യഥാര്‍ത്ഥ രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ പ്രധാനമന്ത്രി കുപ്പായം തുന്നിവെച്ച മോഡിമാര്ക്കും അവരെ താങ്ങി നടന്നിരുന്ന പോലീസ്‌ ഓഫീസര്‍മാര്‍ക്കും  കുരുക്കുകള്‍ വീണുകൊണ്ടിരിക്കുന്നു.
പരിവാര്‍ പ്രേമികളും അവരുടെ ഇഷ്ട മീഡിയകളും പ്രചരിപ്പിക്കുന്നതൊക്കെയും വേദവാക്യം പോലെ വിശ്വസിക്കുകയും അവരെ സുഖിപ്പിക്കാനായി അവരുടെ കള്ളപ്രചാരണങ്ങള്‍ അതേപടി ഏറ്റുപിടിച്ച് ചര്‍ച്ചകളും ഫീച്ചറുകളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന മീഡിയകള്‍ ഇപ്പോള്‍ മൌനവ്രതത്തിലാണ്.
മാനഹാനിയും സാമ്പത്തിക നഷ്ടവും, ശാരീരികവും മാനസികവുമായ ക്ഷതങ്ങളും ഏറ്റുവാങ്ങിയാണ് ഓരോ വിചാരണത്തടവുകാരനും നിരപരാധിയാണെന്ന കോടതിവിധിയിലൂടെ പുറത്തിറങ്ങുന്നത്. പാഴായിപ്പോയ വര്‍ഷങ്ങളുടെ വില ആര്‍ക്കും തിരിച്ചു നല്‍കാന്‍ കഴിയില്ല. എങ്കിലും മനുഷ്യാവകാശ സംഘടനകളുടെയും നീതിക്ക് വേണ്ടി പോരാടുന്നവരുടെയും നിശ്ചയദാര്‍ഡൃത്തോടെയുള്ള പോരാട്ടത്തിന്റെ ഫലമായി ബന്ടപ്പെട്ടവര്‍ നഷ്ടപരിഹാരം നല്‍കാന്‍ തുടങ്ങിയിരിക്കയാണിപ്പോള്‍.  
തങ്ങള്‍ക്കിഷ്ടപ്പെട്ടപ്പെടാത്തവരെയെല്ലാം തീവ്രവാദ കേസുകളില്‍ ഉള്‍പ്പെടുത്തി അന്യായമായി പീഡിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ശിക്ഷയും പ്രതി ചേര്‍ക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും ഉറപ്പാക്കുന്ന  സമഗ്ര നിയമം തന്നെ കൊണ്ടുവരാന്‍ കേന്ദ്ര ഗവര്‍മെന്റ്റ്‌ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.  
എന്നാല്‍ മുസ്ലിം യുവാക്കളെയും സംഘടനകളെയും തീവ്രവാദികളാക്കി ചിത്രീകരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ വേണ്ടി കാമ്പയിനുകളും പ്രസ്താവനകളും നടത്തി സമാധാനത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായി ചമഞ്ഞു നടന്നവര്‍ സ്വന്തം സമൂഹത്തിലെ യുവാക്കളെയും അവരുടെ കുടുംബങ്ങളെയും യുവജന സംഘടനകളെയും തീവ്രവാദികളായി മുദ്രകുത്തി ഒറ്റപ്പെടുത്തിയതിനും സമൂഹത്തില്‍ അവരെ അപമാനിച്ചതിനും നഷ്ടപരിഹാരമായി അവരോട്‌ മാപ്പ് ചോദിക്കാനെങ്കിലും തയ്യാറാവുമോ?.
ശനിയാഴ്ച , 28  ഫെബ്രുവരി  2012, രാത്രി 8.30 മുതല്‍ 9.30 വരെ ഭൂമിക്കുവേണ്ടി ഒരു മണിക്കൂര്‍ നമുക്ക് കൊടുക്കാം. ഭൂമിയുടെ നിലനില്‍പ്പിനു വേണ്ടി ശനിയാഴ്ച
ഒരു മണിക്കൂര്‍ നമുക്ക് വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ ഇരിക്കാം